കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Tuesday, August 2, 2011

ജലോത്സവത്തിനു വിപുലമായ ഒരുക്കങ്ങള്‍.

മണലൂര്‍: കണ്ടശ്ശാംകടവ് ജലോല്‍സവ പരിപാടികള്‍ വിപുലമായി നടത്താന്‍ ജലോല്‍സവ സംഘാടക സമിതി തീരുമാനിച്ചു. തിരുവോണ ദിവസം വാടാനപ്പള്ളിയില്‍നിന്ന് കണ്ടശ്ശാംകടവിലേക്ക് ഘോഷയാത്ര, വൈകുന്നേരം ബോട്ട്‌ജെട്ടിയില്‍ സാംസ്‌കാരിക സമ്മേളനം, ഗാനമേള, തുടര്‍ന്ന് രാത്രി വര്‍ണമഴ എന്നിവയും രണ്ടോണ ദിവസം വൈകുന്നേരം കനോലിപുഴയില്‍ ചുണ്ടന്‍വള്ളങ്ങളുടെയും ഇരുട്ടുകുത്തി ചുരുളന്‍വള്ളങ്ങളെയും പങ്കെടുപ്പിച്ച് ജലോല്‍സവം, ഫേ്‌ളാട്ട് മല്‍സരം, നീന്തല്‍ മല്‍സരം, സമാപന സമ്മേളനം എന്നിവ നടത്താനാണ് തീരുമാനം. അഞ്ചുവര്‍ഷം മുടങ്ങിയ ജലോല്‍സവമാണ് ഇത്തവണ മണലൂര്‍ പഞ്ചായത്ത് യോഗം ചേര്‍ന്ന് വീണ്ടുംനടത്താന്‍ തീരുമാനിച്ചത്. പത്തുലക്ഷത്തോളം ചെലവുവരുന്ന പരിപാടിക്ക് തുക കണ്ടെത്താനും ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചു.

മണലൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് വി.എന്‍. സുര്‍ജിത്ത് അധ്യക്ഷത വഹിച്ചു. പി.എ. മാധവന്‍ എം.എല്‍.എ, വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുബൈദ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.