കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, August 14, 2011

എണ്‍പത്താറിലും ഐസുവിന് വ്രതം വര്‍ഷം മുഴുവന്‍

ചാവക്കാട്: പുത്തന്‍കടപ്പുറം ചെങ്കോട്ട മുസ്‌ലിംവീട്ടില്‍ പരേതനായ അബുവിന്റെ ഭാര്യ ഐസുവിന് പകല്‍ ഉപവാസം റംസാന്‍ മാസത്തില്‍ മാത്രമല്ല. ഒരു വര്‍ഷത്തോളം നീളുന്ന വ്രതത്തിലാണ് ഇത്തവണയും ഈ എണ്‍പത്താറുകാരി.

കുട്ടിക്കാലം മുതല്‍ നോമ്പ് നോല്‍ക്കാറുണ്ടെങ്കിലും ആറ് വര്‍ഷമായാണ് ഇവര്‍ ഒരു വര്‍ഷത്തോളം നീളുന്ന വ്രതം അനുഷ്ഠിക്കുന്നത്. കഴിഞ്ഞ വര്‍ഷം 362 ദിവസമായിരുന്നു വ്രതം. ചെറുപ്പകാലത്ത് അറിയാതെ ചെയ്തുപോയ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായാണ് ഐസു ജീവിത സായാഹ്നത്തില്‍ കഠിനവ്രതത്തിലേര്‍പ്പെടുന്നത്. ഇത്തവണ അറബ്മാസം റജബ് മുതല്‍ വ്രതത്തിലാണ്.

ഖുര്‍ ആന്‍ പാരായണം വശമായിട്ടില്ലെങ്കിലും ഓത്തുപള്ളിയില്‍ പഠിച്ചിട്ടുള്ള ഇവര്‍ വ്രതാനുഷ്ഠാനവും അഞ്ച് നേരത്തെ നമസ്‌കാരവും അന്ത്യശ്വാസം വരെ തുടരുമെന്ന് പറയുന്നു. മക്കളും മരുമക്കളും ഐസുവിന് വേണ്ട എല്ലാ സഹായവും ചെയ്യുന്നുണ്ട്.

ചാത്തന്‍ മഠാധിപതിക്ക് പുരസ്‌കാരം നല്‍കിയത് വിവാദമാവുന്നു

തൃപ്രയാര്‍: അന്ധവിശ്വാസത്തിന്റെ കേന്ദ്രമായ ചാത്തന്‍ മഠത്തില്‍ അധിപതിക്ക് മദര്‍ തെരേസയുടെ പേരിലെ പുരസ്‌കാരം നല്‍കിയത് വിവാദമാവുന്നു. പെരിങ്ങോട്ടുകര ദേവസ്ഥാനം അധിപതി ഉണ്ണി ദാമോദരന് സോഷ്യലിസ്റ്റ് സംസ്‌കാര കേന്ദ്രം ആഭിമുഖ്യത്തിലാണ് പുരസ്‌കാരം നല്‍കിയത്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരാണ് പുരസ്‌കാരം ഉണ്ണിദാമോദരന് നല്‍കിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, സിനിമാ നടന്മാരായ ക്യാപ്റ്റന്‍ രാജു, മണിയന്‍പിള്ള രാജു, സലീം കുമാര്‍, എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരം നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ മാസം 15ന് മദര്‍ തെരേസ പുരസ്‌കാരം ലഭിച്ചതിന് ഉണ്ണി ദാമോദരനെ അഭിനന്ദിച്ച് കത്തെഴുതിയിരുന്നു.പുരസ്‌കാര വിതരണത്തിന്റെ ചിത്രവും മുഖ്യമന്ത്രിയുടെ കത്തും അച്ചടിച്ച നോട്ടീസ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. ഉണ്ണിദാമോദരനെ ആദരിക്കാന്‍ പെരിങ്ങോട്ടുകര തിരുവാണിക്കാവ് ക്ഷേത്രക്ഷേമ സമിതി 15ന് നടത്തുന്ന സമ്മേളനത്തിന്റെ നോട്ടീസിന്റെ പുറത്താണ് പുരസ്‌കാരവിതരണത്തിന്റെ ചിത്രമുള്ളത്. മദര്‍ തെരേസയുടെ ചിത്രവും ഇതോടൊപ്പമുണ്ട്. വിശുദ്ധയുടെ പേരില്‍ ആള്‍ ദൈവ കേന്ദ്രത്തിന്റെ നടത്തിപ്പുകാരന് നല്‍കുന്ന പുരസ്‌കാരം വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

കനോലികനാല്‍ ജലപാത സഞ്ചാരയോഗ്യമാക്കണം

പാവറട്ടി: കനോലി കനാല്‍ ജലപാത സഞ്ചാരയോഗ്യമാക്കി വര്‍ധിച്ചുവരുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന് മണലൂര്‍ മേഖലാ ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റി ആവശ്യപ്പെട്ടു. സൊസൈറ്റി ചെയര്‍മാന്‍ ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ചു. എന്‍.ടി. അബൂബക്കര്‍, വര്‍ഗീസ് മാനത്തില്‍, ഹമീദ് മാളിയേക്കല്‍, ബി.സി. വര്‍ഗീസ്, അബ്ദുറഹ്മാന്‍ പുനാട്ടിന്‍, എം.പി. ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.