കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Friday, August 26, 2011

മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശവുമായി 4000 പേര്‍ക്ക് അരി സക്കാത്ത് നല്‍കി

തൊയക്കാവ്:പുണ്യ റംസാനിലെ ശ്രേഷ്ഠമായ ഇരുപത്തിയേഴാം രാവിന്റെ ധന്യതയില്‍ പതിനേഴാം തവണയും ഹൈന്ദവ കുടുംബം പങ്കുചേര്‍ന്നു. തൊയക്കാവ് കൊപ്ര സിദ്ധാര്‍ത്ഥന്റെ കുടുംബമാണ് ജാതിമതഭേദമന്യേ സക്കാത്തായി അരിവിതരണം ചെയ്ത് ഇരുപത്തിയേഴാം രാവിന്റെ പുണ്യം പങ്കിട്ടത്. മുപ്പത്തിനാല് വര്‍ഷത്തോളമായി ഗള്‍ഫിലുള്ള സിദ്ധാര്‍ത്ഥന്‍ പാവപ്പെട്ടവര്‍ക്കായി റംസാന്‍ ദിനങ്ങളില്‍ മുടങ്ങാതെ വിതരണം ചെയ്യുകയാണ്. സിദ്ധാര്‍ത്ഥന്‍ സ്ഥലത്തില്ലാത്തതിനാല്‍ സഹോദരന്‍ ഉണ്ണികൃഷ്ണനാണ് ഇത്തവണ ദാനധര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അഞ്ച് കിലോവീതം 4000 പേര്‍ക്കാണ് അരി വിതരണം ചെയ്തത്. വര്‍ഗ്ഗീയതയും തീവ്രവാദവും തീരദേശമേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമ്പോള്‍ മതസൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടെയും വലിയ സന്ദേശമാണ് സിദ്ധാര്‍ത്ഥനും കുടുംബവും നല്‍കുന്നത്.

കരുവന്തലയില്‍ ബോംബു നിര്‍മ്മാണം: നാല് പേര്‍ അറസ്റ്റില്‍

ഏനമ്മാവു: കരുവന്തലയില്‍ വാടകക്കെടുത്ത വീട്ടില്‍ ബോംബു നിര്‍മ്മിക്കുന്നതിനിടെ നാല് പേര്‍ അറസ്റ്റിലായി. കരുവന്തല നാരായണ പറമ്പത്ത് അനില്‍കുമാര്‍ (44) കരുവന്തല കുന്തറ കണ്ണന്‍ (22) അന്തിക്കാട് ആലിങ്ങള്‍പ്പടി പുത്തന്‍പീടിക മാങ്ങാട്ട് സുധീഷ്കുമാര്‍ (29) ചെന്ത്രാപ്പിന്നി കണ്ണന്‍പുള്ളിപ്പുറം പള്ളിപ്പറമ്പില്‍ പ്രവീണ്‍ എന്നിവരാണ് അറസ്റ്റിലായത്.

തൃശൂര്‍ സിറ്റി പോലിസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ അസിസ്സ്റ്റെന്റ്റ് കമ്മീഷണര്‍ ആര്‍ കെ ജയരാജിന്റെ നേതൃത്വത്തില്‍, കരുവന്തല നാരായണ പറമ്പത്ത് അനില്‍കുമാറിന്റെ വീടിന്‍റെ മുകളില്‍ വാടകക്കെടുത്ത മുറിയില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.

വാള്‍, ഇരുമ്പ് പൈപ്പ്, ബോംബു നിര്‍മ്മിക്കുന്നതിനുള്ള വെടിമരുന്നു, കുപ്പിച്ചില്ല്, വെള്ളാരം കല്ല്‌, പ്ലാസ്റ്റിക് നൂല്‍, മുളക് പൊടിയും മണലും ചേര്‍ത്തുള്ള മിശ്രിതം എന്നിവ ഇവരില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. കേസിലെ രണ്ടാംപ്രതി സുധീഷ്കുമാറിന്റെ വിരോധിയും സ്വര്‍ണ്ണപ്പണിക്കാരനുമായ ആമ്പല്ലൂര്‍ ചിറ്റിലശ്ശേരി ഗോപിയെ കൊലപ്പെടുത്താന്‍ പദ്ധതി ഇട്ടിരുന്നതായി പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളി കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുള്ളതായും പോലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.