കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, August 31, 2011

കുഞ്ഞിന്റെ ആഭരണം കവര്‍ന്ന കൈനോട്ടക്കാരി അറസ്റ്റില്‍

ചാവക്കാട്:വീടിനകത്ത് ഉറക്കിക്കിടത്തിയ നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ഒരുപവന്റെ സ്വര്‍ണ്ണ അരഞ്ഞാണം കവര്‍ന്ന കൈനോട്ടക്കാരിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.

കോഴിക്കോട് കായാലം ചെമ്മലിശ്ശേരി വീട്ടില്‍ ശങ്കരന്റെ ഭാര്യ കുമാരി(54)യെയാണ് ചാവക്കാട് എസ്‌ഐ എം. സുരേന്ദ്രന്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ സഞ്ചിയില്‍നിന്ന് സ്വര്‍ണ്ണഅരഞ്ഞാണം കണ്ടെടുത്തു. മുനയ്ക്കക്കടവ് പൊറ്റയില്‍ സലീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. സലീമിന്റെ ഭാര്യ നദീറയും നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞ് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്നു. കൈനോക്കാമെന്ന് പറഞ്ഞ് ഉമ്മറത്ത് കയറിയിരുന്ന കുമാരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നദീറ അടുത്തവീട്ടില്‍നിന്ന് ആളെ വിളിച്ചുവരുത്തുമ്പോഴേക്കും കുമാരി അപ്രത്യക്ഷമായിരുന്നു. കുഞ്ഞിന്റെ അരഞ്ഞാണവും നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തി കുമാരിയെ പിടികൂടി പോലീസില്‍ ഏല്പിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.