കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Friday, September 9, 2011

പാവറട്ടി പ്രാഥമികാരോഗ്യ കേന്ദ്രം ‘ഓണാവധിയില്‍’

പാവറട്ടി: പാവറട്ടി പ്രാഥമികാരോഗ്യ കേന്ദ്രം ‘ഓണാവധിയില്‍’. വ്യാഴാഴ്ച ആരോഗ്യകേന്ദ്രം തുറന്നുപ്രവര്‍ത്തിച്ചില്ല. ജീവനക്കാര്‍ അവധിയിലായതാണ് കാരണം. എല്ലാ ജീവനക്കാരും ഒന്നിച്ച് അവധിയെടുക്കുകയായിരുന്നു. വരും ദിവസങ്ങളിലും ഇവര്‍ അവധിയില്‍ തന്നെയാണത്രേ. അതിനാല്‍ ആശുപത്രിയില്‍ ഒ.പി വിഭാഗം ഇനി എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ നിശ്ചയമില്ല. അടഞ്ഞുകിടക്കുന്നതറിയാതെ നിരവധിപേരാണ് ആശുപത്രി യിലെത്തി മടങ്ങിയത്.


ചാവക്കാട്ട് ബോംബ് പരിശോധന

ചാവക്കാട്: ദല്‍ഹി സ്ഫോടനത്തിന്‍െറ പശ്ചാത്തലത്തില്‍ ചാവക്കാട് ബ്ളാങ്ങാട് കടപ്പുറത്തും ചാവക്കാട് നഗരസഭാ ബസ്സ്റ്റാന്‍ഡ് പരിസരത്തും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ല. വ്യാഴാഴ്ച വൈകുന്നേരം ആറോടെ ചാവക്കാട് ബ്ളാങ്ങാട് കടപ്പുറത്ത് കയറ്റിയിട്ട വഞ്ചികള്‍ക്കിടയിലെല്ലാം പരിശോധന നടത്തി. പിന്നീട് നഗരസഭാ ബസ്സ്റ്റാന്‍ഡില്‍ വാഹനങ്ങളുടെയും കടകളുടെ ഓരങ്ങളില്‍ വൈകുന്നേരം 7.30 വരെ പരിശോധന തുടര്‍ന്നു.

സിനിമാ വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കും- മന്ത്രി സി.എന്‍.

കാഞ്ഞാണി: സിനിമാ വ്യവസായ മേഖലയിലെ നിലവിലുള്ള പ്രതിസന്ധിക്ക് അടിയന്തര ശ്രദ്ധ സര്‍ക്കാരിലുണ്ടാക്കുമെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു.

ഗ്രാമീണ മേഖലയിലെ ബ്രഹ്മകുളം ഡിജിറ്റല്‍ തീയേറ്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. സുര്‍ജിത്ത് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ സംസ്ഥാന അവാര്‍ഡ് ജേതാവ് ബിജു മേനോനെ ആദരിച്ചു. ചികിത്സാ ഫണ്ട് വിതരണം പി.എ. മാധവന്‍ എം.എല്‍.എ. നിര്‍വഹിച്ചു. സത്യന്‍ അന്തിക്കാട്, സംഗീത സംവിധായകന്‍ വിദ്യാധരന്‍, രാജീവ്, അനില്‍ ബാബു, സിബി കെ. തോമസ്, സാബു ചെറിയാന്‍, വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ., ടി.എന്‍. പ്രതാപന്‍ എം.എല്‍.എ., ജോസ് വള്ളൂര്‍, പി.കെ. ലാല്‍, സിയാദ് കോക്കര്‍, വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുബൈദ മുഹമ്മദ്, ബി.ആര്‍. ജേക്കബ്, ബി.കെ. റപ്പായി, സീത ഗണേഷ്, വി.ജി. അശോകന്‍, സി.ജി. മോഹന്‍ദാസ്, ടോണി എന്നിവര്‍ പ്രസംഗിച്ചു.

പെന്‍ഷന്‍ വിതരണം ചെയ്തില്ല; പോസ്റ്റ്മാസ്റ്ററെ തടഞ്ഞുവെച്ചു

പാവറട്ടി:ഓണത്തിന് സര്‍ക്കാര്‍ അനുവദിച്ച വിവിധ പെന്‍ഷനുകള്‍ ഗുണഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കാതിരുന്ന എളവള്ളി പോസ്റ്റോഫീസിലെ ജീവനക്കാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാഴാഴ്ച വൈകീട്ട് തടഞ്ഞുവെച്ചു. ആഗസ്ത് 28ന് പെന്‍ഷന്‍ തുകയും രേഖകളും പഞ്ചായത്ത് അധികൃതര്‍ പോസ്റ്റോഫീസ് അധികൃതര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ കമ്പ്യൂട്ടര്‍ തകരാറെന്ന് പറഞ്ഞ് പെന്‍ഷന്‍ വിതരണം ചെയ്യാതിരുന്നതിനെത്തുടര്‍ന്നാണ് ഇത്.

തടയല്‍ ഒരു മണിക്കൂറോളം നീണ്ടു. ഇതിനിടെ പാവറട്ടി എസ്‌ഐ രാധാകൃഷ്ണനെത്തി ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലായില്ല. തുടര്‍ന്ന് ഗുരുവായൂര്‍ അസി. പോലീസ് കമ്മീഷണര്‍ ആര്‍.കെ. ജയരാജും പോസ്റ്റല്‍ സൂപ്രണ്ട് ഹരീഷും എത്തി കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. കമ്പ്യൂട്ടര്‍ തകരാറിലാണെങ്കിലും ശനിയാഴ്ച കഴിയാവുന്നത്രപേര്‍ക്കും പെന്‍ഷന്‍ നല്‍കാമെന്ന് കമ്മീഷണറും സൂപ്രണ്ടും ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ സമരം നിര്‍ത്തിവെച്ചു. കോണ്‍ഗ്രസ് നേതാക്കളായ പ്രസാദ് വാക, ഷൈല മുഹമ്മദ്, സുന്ദരന്‍ കരുമത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Thursday, September 8, 2011

സൗജന്ന്യ അരി വിതരണം ചെയ്തു



മുപ്പട്ടിത്തറ: മുപ്പട്ടിത്തറ തീരദേശ മേഘലയിലെ പ്രദേശവാസികളായ 60 കുടുംഭങ്ങള്‍ക്ക് ഡോ: ബി. ആര്‍. അംബേദ്ക്കര്‍ സ്മാരക സാംസ്കാരിക സമിതിയുടെ സൗജന്ന്യ അരി വിതരണ ഉത്ഘാടനം എസ്. ഡി. പി. ഐ. തൃശൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് സുബ്രമന്ന്യന്‍ നിര്‍വഹിച്ചു

മുപ്പട്ടിത്തറ
പ്രദേശത്തി ന്റെ സാമൂഹികവും സാംസ്കാരികവുമായ പ്രവര്‍ത്തനമുന്നേറ്റം ലക്‌ഷ്യമാക്കി സമീപകാലത്ത് നിലവില്‍വന്ന ഡോ: ബി. ആര്‍. അംബേദ്ക്കര്‍സ്മാരക സാംസ്കാരിക സമിതി പ്രദേശത്ത് സൗജന്ന്യ നേത്ര പരിശോധനാ ക്യാംബ് , തിമിര ശാസ്ത്രക്രിയാ ക്യാംബ് , നിര്‍ധനരായിട്ടുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം വിതരണം, മഴക്കാലത്ത് ഉണ്ടാകുന്ന പകര്‍ച്ച പനിയെയും മഴക്കാല രോഗങ്ങളേ കുറിച്ചുമുള്ള ബോധവല്‍കരണ ലഘുലേഘ, എന്നിവ പ്രദേശ വാസികള്‍ക്ക് വിതരണം ചെയ്ത് സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടിപിച്ച് ശ്രദ്ധയമായിരുന്നു. യോഗത്തില് അംബേദ്ക്കര്‍ സ്മാരക സാംസ്കാരിക സമിതി പ്രസിഡന്റ്റ് ഇസ്മായില്‍ അധ്യക്ഷതവഹിച്ചു, സമിതി അംഘഗങ്ങളായ അജീഷ്അര്‍ജുന്‍ മുപ്പട്ടിത്തറ സ്വാഗതം പറഞ്ഞു. ഹാരിസ് പുവ്വത്തൂര്‍ , ശഫീക്ക് മുഹമ്മദുണ്ണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു , ഹനീഫ നന്ദി പറഞ്ഞു.

Wednesday, September 7, 2011

ഗ്രാമീണമേഖലയില്‍ അത്യാധുനിക ഡിജിറ്റല്‍ സംവിധാനമായി ബ്രഹ്മകുളം തീയേറ്റര്‍

കാഞ്ഞാണി:ഗ്രാമീണമേഖലയില്‍ കോടികള്‍ മുടക്കി ഹോം ഫ്രണ്ട്‌ലി ഡിജിറ്റല്‍ തീയേറ്റര്‍ വ്യാഴാഴ്ച തുറക്കും.

സിംല ഗ്രൂപ്പാണ് നവീകരിച്ച ബ്രഹ്മകുളം തീയേറ്ററായി രംഗത്തുള്ളത്. 1982 ജില്ലയിലെ പ്രഥമ ഡിടിഎസ് തീയേറ്ററാണ് ബി.കെ. റപ്പായി കാഞ്ഞാണിയില്‍ തുടങ്ങിയത്. 29 വര്‍ഷത്തിനുശേഷം തീയേറ്റര്‍ നവീകരിക്കുകയായിരുന്നു.

പ്രസാദിന്റെ പി.എക്‌സ്.ഡി. പ്രൊജക്ടറാണ് സ്ഥാപിച്ചിട്ടുള്ളത്. ഡിജിറ്റല്‍ ഡിസ്‌കുകള്‍ ഇടുകയും അതേസമയം പ്രിന്റുകള്‍ ഓടിക്കുകയും ചെയ്യാം. അമേരിക്കന്‍നിര്‍മിത കമ്പനിയിലെ ട്രോക്ക്, അള്‍ട്രാ സ്റ്റീരിയോ സംവിധാനത്തിലൂടെ ഒഴുകിയെത്തുന്ന തരംഗങ്ങള്‍. അമേരിക്കന്‍ കമ്പനിയായ ജെ.ബി.എല്ലിന്റെ 350 വാട്ട്‌സിന്റെ സ്​പീക്കറുകളാണ് ശബ്ദമയമാക്കുന്നത്. ഫുള്‍ എ.സി.തീയേറ്റര്‍ കൂടിയാണിത്.

അത്യാധുനിക രീതിയിലുള്ള ഇരിപ്പിടമാണ് ഒരുക്കിയിട്ടുള്ളത്. സീറ്റില്‍ ചായഗ്ലാസ് വെച്ച് സിംല ബേക്കറിയിലെ പലഹാരങ്ങള്‍ കൊറിച്ച് സിനിമ ആസ്വദിക്കാം. ഒപ്പം വാഹന പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വ്യാഴാഴ്ച 6ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ തീയേറ്റര്‍ ഉദ്ഘാടനം ചെയ്യും. തീയേറ്ററിലെ എ.സി.യുടെ ഉദ്ഘാടനം കമല്‍ നിര്‍വഹിക്കും. ഡിജിറ്റല്‍ പ്രോജക്ഷന്റെ ഉദ്ഘാടനം ജയറാമും ബിജുമേനോനും ചേര്‍ന്ന് നിര്‍വഹിക്കും. ഭവനനിര്‍മാണഫണ്ട് വിതരണം ഫിയാഫ് മുന്‍വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ ഫണ്ട് വിതരണം സത്യന്‍ അന്തിക്കാട് നിര്‍വഹിക്കും. സിംല ഗ്രൂപ്പിന്റെ സാമൂഹികസേവനഫണ്ടായ ഹേംസിന്റെ ഉദ്ഘാടനം സ്ഥാപകന്‍ ബി.കെ. റപ്പായി നിര്‍വഹിക്കും. മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. സുര്‍ജിത്ത് അധ്യക്ഷത വഹിക്കും.

ഓണാശംസകള്‍



ecard
സ്നേഹത്തിന്റെയും
സാഹോദര്യത്തിന്റെയും ഒരു ഓണം
നിറഞ്ഞ മനസ്സോടെ ആശംസിക്കുന്നു





കണ്ടശ്ശാംകടവ് ജലോത്സവം: കളരിപ്പയറ്റും പ്രദര്‍ശനവും നടന്നു


കാഞ്ഞാണി:ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിക്കായി പോരാട്ടത്തിന് ഒരുങ്ങിയ കണ്ടശ്ശാംകടവ് ജലോത്സവ വേദിയില പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കളരിപ്പയറ്റ് പ്രദര്‍ശനം, വടംവലി മത്സരം എന്നിവ നടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നാടന്‍ ഭക്ഷ്യമേള, പൂക്കളമത്സരം, റംസാന്‍ നിലാവ്, ജൂഡോമത്സരം എന്നിവ നടന്നു.

9 ന് 4 ന് ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം ഗാനമേള, വര്‍ണ്ണമഴ എന്നിവ നടക്കും. 10 ന് രണ്ടോണനാളില്‍ നടക്കുന്ന ജലോത്സവത്തില്‍ ചുണ്ടന്‍, ചുരുളന്‍, ഓടിവള്ളങ്ങളുടെ മത്സരം, നീന്തല്‍ മത്സരം, ഫേ്‌ളാട്ട് പ്രദര്‍ശനം, നേവിയുടെ കായികാഭ്യാസം എന്നിവ നടക്കുമെന്ന് ചെയര്‍മാന്‍ വി.എന്‍. സുര്‍ജിത്ത്, ജനറല്‍ കണ്‍വീനര്‍ സുബൈദ മുഹമ്മദ് എന്നിവര്‍ പറഞ്ഞു.

മാലമോഷണക്കേസില്‍ മൂന്നുവര്‍ഷം കഠിനതടവ്

ചാവക്കാട്: സൈക്കിളിലെത്തി സ്ത്രീയെ അടിച്ചുവീഴ്ത്തിയതിനുശേഷം മൂന്ന് പവന്‍ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതിയെ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി മൂന്നുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. മുല്ലശ്ശേരി പറമ്പന്തള്ളി ക്ഷേത്രത്തിന് സമീപം പെരുമ്പായില്‍ സജു എന്ന രാജു (36) വിനെയാണ് ചാവക്കാട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ആര്‍.എല്‍. ബൈജു ശിക്ഷിച്ചത്. 2005 ഡിസംബര്‍ പത്തിന് മമ്മിയൂര്‍ ക്ഷേത്രത്തില്‍ തൊഴുത് വരുന്നതിനിടെ മമ്മിയൂര്‍ ശ്രീവത്സം വീട്ടില്‍ വി. ചെല്ലപ്പന്‍മേനോന്റെ ഭാര്യ ലളിതാ മേനോനെ പ്രതി സൈക്കിളിലെത്തി അടിച്ചുവീഴ്ത്തിയതിനുശേഷം സ്വര്‍ണമാല കവര്‍ന്നു എന്നാണ് കേസ്. വാദിക്കുവേണ്ടി എന്‍.ടി. ശശി ഹാജരായി.

ബൈക്കിന് സൈഡ് കൊടുക്കാത്തതിന് കാര്‍ തല്ലിത്തകര്‍ത്തു

കയ്പമംഗലം: ദേശീയപാതയില്‍നിന്നു തിരിച്ച കാര്‍ പിന്നില്‍ വരികയായിരുന്ന ബൈക്കിന് സൈഡ് കൊടുക്കാഞ്ഞതിനെച്ചൊല്ലി കയ്പമംഗലം വഴിയമ്പലത്ത് സംഘര്‍ഷം. ബൈക്ക് യാത്രികരും കാര്‍ ഡ്രൈവറും തമ്മിലുണ്ടായ കയ്യാങ്കളിയ്ക്കുശേഷം സംഘടിച്ചെത്തിയ യുവാക്കള്‍ കാര്‍ തല്ലിത്തകര്‍ത്തു.

വഴിയമ്പലം മഹാരാജ ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച പന്ത്രണ്ട് മണിയോടെയാണ് സംഭവം. ബന്ധുവിന്റെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ കയ്പമംഗലം മാടാനിക്കുളം സ്വദേശി കോഴിപ്പറമ്പില്‍ ശ്രീകുമാറിന്റെ ക്വാളിസ് കാറാണ് സംഘം തല്ലിത്തകര്‍ത്തത്. ദേശീയപാതയില്‍നിന്നു വിവാഹ ഹാളിന്റെ മുറ്റത്തേയ്ക്ക് കാര്‍ വളയ്ക്കവേ പൊടുന്നനെ പിന്നില്‍നിന്നുവന്ന ബൈക്ക്‌യാത്രികരായ രണ്ടുപേരുമായാണ് കാര്‍ഡ്രൈവര്‍ വാക്കുതര്‍ക്കമായത്. ഇതിനുശേഷം ഹാളിന്റെ പിന്‍ഭാഗത്ത് കാര്‍ ഒതുക്കിയിട്ടശേഷം ഭക്ഷണം കഴിക്കാന്‍ കയറിയ ശ്രീകുമാര്‍ ഭക്ഷണം കഴിച്ചിറങ്ങുമ്പോഴേക്കും സംഘടിച്ചെത്തിയ ഇരുപതോളം പേര്‍ ചേര്‍ന്ന് കാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്. മര്‍ദനമേറ്റ ശ്രീകുമാറിനെ (40) കുറ്റിലക്കടവ് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മതിലകം പോലീസ് കേസെടുത്തിട്ടുണ്ട്.