കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, October 5, 2011

പാവറട്ടിയെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ നടപടി തുടങ്ങി


പാവറട്ടി: പാവറട്ടി ഗ്രാമപ്പഞ്ചായത്തിനെ പ്ലാസ്റ്റിക്‌വിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പഞ്ചായത്തും ഭാരത് ഹെറിറ്റേജ് ഫോഴ്‌സ് സംഘടനയും കൈകോര്‍ത്താണ് പുതിയ സംരഭത്തിന് തുടക്കമിട്ടത്. വാര്‍ഡ് അടിസ്ഥാനത്തില്‍ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സംഘടനയുടെ കോ-ഓര്‍ഡിനേറ്റര്‍ മുഖേന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് മാസത്തിലൊരിക്കല്‍ റീസൈക്ലിങ് സെന്ററില്‍ എത്തിക്കും. ഇവ ഉപയോഗിച്ച് പൂച്ചട്ടി, വേസ്റ്റ്ബാസ്‌കറ്റ്, മറ്റു ഗൃഹോപകരണങ്ങള്‍ എന്നിവയുണ്ടാക്കി വിപണിയിലെത്തിക്കും.

പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാംഘട്ടമായി വീടുകളിലും മറ്റുകേന്ദ്രങ്ങളിലും ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിച്ച് ജൈവവളമാക്കി മാറ്റാനും ജൈവപച്ചക്കറികൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ശേഖരണത്തിനുള്ള ബാഗ് വിതരണംചെയ്ത് പ്ലാസ്റ്റിക് മാലിന്യവിമുക്ത യജ്ഞം പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി ഉദ്ഘാടനം ചെയ്തു. അഭിനി ശശി അധ്യക്ഷയായി. ജനപ്രതിനിധികളായ വിമല സേതുമാധവന്‍, പി.എ. മുഹമ്മദ്‌ഷെരീഫ്, എന്‍.ജെ. ലിയോ, ഫ്രാന്‍സിസ് പുത്തൂര്‍, ബഷീര്‍ ജാഫ്‌ന, ശോഭ രഞ്ജിത്ത്, ഷഗീല ധര്‍മരാജ്, ഭാരത് ഹെറിറ്റേജ് ഫോഴ്‌സ് പ്രതിനിധികളായ മെറീന രാജീവ്, രഘു എരണേഴത്ത് എന്നിവര്‍ പ്രസംഗിച്ചു.

വെങ്കിടങ്ങ് മുപ്പട്ടിത്തറയില്‍ മൂന്നാഴ്ചയായി കുടിവെള്ളമില്ല

വെങ്കിടങ്ങ്: വെങ്കിടങ്ങ് ഗ്രാമപ്പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ മുപ്പട്ടിത്തറ മേഖലയില്‍ മൂന്നാഴ്ചയായി കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മമാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. 
പൈപ്പ് വെള്ളം മുടങ്ങിയതിനെ തുടര്‍ന്ന്
വെങ്കിടങ്ങു പഞ്ചായത്ത് ഓഫിസിനു മുന്നില്‍
കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തുന്ന വീട്ടമ്മമാര്‍ 
പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന മേഖലയാണ് മുപ്പട്ടിത്തറ. മേഖലയിലെ കുടിവെള്ളസ്രോതസ്സുകള്‍ ഉപ്പുരസം കലര്‍ന്നതായതിനാല്‍ ഉപയോഗശൂന്യമാണ്. പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നല്‍കിയിട്ടും പരിഹാരം കാണാത്തതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയതെന്ന് വീട്ടമ്മമാര്‍ പറഞ്ഞു. രായംമരയ്ക്കാര്‍ വീട്ടില്‍ ഉമൈബ, വേല്യേടത്ത് വീട്ടില്‍ രമണി, പഞ്ചാവീട്ടില്‍ പത്മിനി, രായംമരയ്ക്കാര്‍ വീട്ടില്‍ സുബൈദ, ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപത്തെ കിണറിലെ മോട്ടോര്‍ തകരാറിലായതാണ് വെള്ളം പമ്പ് ചെയ്യല്‍ തടസ്സപ്പെട്ടതെന്നും മോട്ടോര്‍ റിപ്പയര്‍ ചെയ്യാന്‍ നടപടി സ്വീകരിച്ചതായും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സത്യന്‍ പറഞ്ഞു.

മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ രാത്രിയില്‍ പഞ്ചായത്തംഗത്തിന്‍െറ കാവലിരിപ്പ്

വാടാനപ്പള്ളി: തൃശൂര്‍ റോഡില്‍ മാലിന്യം തള്ളുന്നത് വര്‍ധിച്ചതോടെ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ഗ്രാമപഞ്ചായത്തംഗം രാത്രിയിലും കാവലിരുന്നു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തംഗം കെ.കെ. അനില്‍കുമാറാണ് മാലിന്യം റോഡരികില്‍ തള്ളുന്നവരെ പിടിക്കാന്‍ ഇറങ്ങിയത്. നീതി മെഡിക്കല്‍ ഷോപ്പിന് സമീപമാണ് മാലിന്യം കുന്നുകൂടുന്നത്. കടക്കാരാണ് മാലിന്യം തള്ളുന്നത്. തള്ളുന്നത് വര്‍ധിച്ചതോടെ കഴിഞ്ഞ ദിവസം അനില്‍കുമാറും പൊതുപ്രവര്‍ത്തകനായ വി.ബി. ജമാലുമാണ് രാത്രിയിലും കാവല്‍ നിന്നത്. മാലിന്യം തള്ളിയ മൂന്നു കടക്കാരെ കൈയോടെ പിടികൂടി. തള്ളിയ മാലിന്യം എടുപ്പിക്കുകയും ചെയ്തു. അനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ പൊലീസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കിയിരുന്നു.

വിദേശ മദ്യ വില്‍പ്പന: യുവാവ് അറസ്റ്റില്‍

വാടാനപ്പള്ളി: സ്കൂള്‍ പൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപവത്കരിച്ചപ്പോള്‍ ഏങ്ങണ്ടിയൂര്‍ സെന്‍റ് തോമസ് സ്കൂള്‍ സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ ലഭിച്ച പരാതി അന്വേഷിച്ചെത്തിയ പൊലീസ് വിദേശ മദ്യം വീട്ടില്‍ വില്‍പന നടത്തി വന്നയാളെ അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂര്‍ ചന്തപ്പടിക്ക് കിഴക്ക് കിഴക്കന്‍ വീട്ടില്‍ സുധീറിനെയാണ് (38) അറസ്റ്റ് ചെയ്തത്.

സ്കൂളില്‍ സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ വീട്ടില്‍ സുധീര്‍ മദ്യം വില്‍ക്കുന്നതായി കാണിച്ച് വിദ്യാര്‍ഥികള്‍ നേരത്തേ പരാതി ഇട്ടിരുന്നു.  ഇതനുസരിച്ച് ശ്രീനാരായണ ഗുരു സമാധി ദിനത്തില്‍ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ വിദേശമദ്യം പിടികൂടി. പൊലീസിനെ കണ്ടതോടെ സുധീര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ശനിയാഴ്ച രാത്രി വീണ്ടും എസ്.ഐ സന്ദീപിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് വീട് വളഞ്ഞപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടി. പ്രതിയെ ചാവക്കാട് കോടതിയില്‍ ഹാജരാക്കി.

ചായക്കടയില്‍ മദ്യവില്‍പന; ഒരാള്‍ അറസ്റ്റില്‍

അന്തിക്കാട്: വീടിനോടുചേര്‍ന്ന ചായക്കടയില്‍ വിദേശമദ്യം വില്‍പന നടത്തിയയാള്‍ അറസ്റ്റില്‍. ഇയാളില്‍നിന്ന് 15 കുപ്പി മദ്യം പിടിച്ചെടുത്തു. ആലപ്പാട് കരാട്ടുപറമ്പില്‍ രവി എന്ന രവീന്ദ്രനെയാണ് (60)  എസ്.ഐ ബൈജുവിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചായക്കടയില്‍ മദ്യം വില്‍ക്കുന്നതായി രഹസ്യവിവരം കിട്ടിയ അടിസ്ഥാനത്തിലാണ് പൊലീസ് കട വളഞ്ഞത്. പൊലീസിനെ കണ്ടതോടെ മദ്യം വാങ്ങാനെത്തിയവര്‍ പലരും ഓടിപ്പോയി. വില്‍പന ശാലയില്‍ നിന്ന് മദ്യം വാങ്ങി ആവശ്യക്കാര്‍ക്ക് ഉയര്‍ന്ന തുകക്കാണത്രേ വില്‍പന. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

താന്ന്യത്ത് സംഘര്‍ഷം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; മൂന്നുപേര്‍ക്ക് പരിക്ക്


അന്തിക്കാട്: പെരിങ്ങോട്ടുകര ഷഷ്ഠി മഹോത്സവം കണ്ട് വീട്ടിലേക്ക് പോകുകയായിരുന്ന സഹോദരങ്ങളായ ബി.ജെ.പി പ്രവര്‍ത്തകരെ മാരകായുധങ്ങളുമായെത്തിയവര്‍ വെട്ടിപ്പരിക്കേല്‍പിച്ചു. താന്ന്യം പനമുക്കത്ത് രാജേഷ് (35), അനുജന്‍ രതീഷ് (29) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു ആക്രമണം. വീടിന് നൂറുമീറ്റര്‍ അടുത്തുവെച്ചായിരുന്നു ആക്രമണം. കാലിനും കൈക്കുമാണ് വെട്ടേറ്റത്. ഇരുവരും നിലവിളിച്ചതോടെ അക്രമികള്‍ രക്ഷപ്പെട്ടു.  ഷഷ്ഠി മഹോത്സവത്തില്‍ വെച്ച് ബി.ജെ.പി പ്രവര്‍ത്തകനായ രാജേഷും രതീഷും സോഷ്യലിസ്റ്റ് ജനത പ്രവര്‍ത്തകനായ പങ്ങാരത്ത് രതീഷുമായി വാക്കേറ്റം നടന്നിരുന്നു. വാക്കേറ്റത്തിന് ശേഷം രാജേഷും രതീഷും വീട്ടിലേക്ക് പോകുമ്പോള്‍ അഞ്ച് ബൈക്കുകളിലായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പിന്നീട് ബി.ജെ.പി സംഘം രതീഷിനെ അന്വേഷിച്ച് കരുവാംകുളത്തെ രതീഷിന്‍െറ വീട്ടില്‍ എത്തിയിരുന്നു. അടുത്തവീട്ടില്‍ നിന്നിരുന്ന രതീഷിനെ ആക്രമിച്ചു. തടയാന്‍ ശ്രമിച്ച പൊറ്റേക്കാട് സാബു, വന്നേരി വീട്ടില്‍ ബാബു എന്നിവര്‍ക്ക് മര്‍ദനമേറ്റു.
പ്രദേശത്ത് ബി.ജെ.പി, സോഷ്യലിസ്റ്റ് ജനത പ്രവര്‍ത്തകര്‍ തമ്മില്‍ വര്‍ഷമായി നിലനില്‍ക്കുന്ന ചേരിതിരിവാണ് ആക്രമണത്തിന് പിന്നില്‍. ബി.ജെ.പിയില്‍ നിന്ന് ഒരു വിഭാഗം സോഷ്യലിസ്റ്റ് ജനതയില്‍ പോയിരുന്നു. തുടര്‍ന്നാണ് പതിവായി പ്രദേശത്ത് സംഘര്‍ഷം തുടരുന്നത്. പൊലീസ് കേസെടുത്തിട്ടുണ്ട്.

Sunday, October 2, 2011

തളിക്കുളം ബ്ളോക്ക് പഞ്ചായത്തില്‍ 501 വീടുകള്‍ നിര്‍മിക്കും

വാടാനപ്പള്ളി: തളിക്കുളം ബ്ളോക്ക് പഞ്ചായത്തില്‍ 501 വീടുകള്‍ നിര്‍മിക്കാന്‍  തീരുമാനിച്ചു. ഭവന നിര്‍മാണത്തിനും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും ഊന്നല്‍ നല്‍കിയുള്ള ബജറ്റ് വൈസ് പ്രസിഡന്‍റ് സുചിത്രാ രാധാകൃഷ്ണന്‍ അവതരിപ്പിച്ചു. ഭവന നിര്‍മാണത്തിന് 44225000 രൂപയും റോഡ് അറ്റകുറ്റപ്പണിക്ക് 7878230 രൂപയും പട്ടികജാതി ക്ഷേമത്തിന് 10339890 രൂപയും വകകൊള്ളിച്ചു.
129031506 രൂപ വരവും 129019950 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ബ്ളോക്ക് പ്രസിഡന്‍റ് കെ. ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഇ.ബി. ഉണ്ണികൃഷ്ണന്‍, മുനീര്‍ ഇടശ്ശേരി, സജു ഹരിദാസ്, കെ.വി. സുകുമാരന്‍, സി.കെ. കുട്ടന്‍ മാസ്റ്റര്‍, ഷൈലജ രാജന്‍, ജെ. രമാദേവി, മിനി മുരളീധരന്‍, ഷൈജ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

ഹാജരുണ്ട്; സ്ഥലത്തില്ല

അന്തിക്കാട്: അന്തിക്കാട് ഗ്രാമപഞ്ചായത്തോഫിസില്‍ അസി. ഡെപ്യൂട്ടി ഡയറക്ടര്‍ പരിശോധനക്കെത്തിയപ്പോള്‍ ഹാജര്‍ ബുക്കില്‍ ഒപ്പുവെച്ച ഉദ്യോഗസ്ഥന്‍ ഓഫിസില്‍ ഇല്ലാതിരുന്നത് വിവാദമായി. ഉദ്യോഗസ്ഥരെ കുറിച്ച് പ്രസിഡന്‍റ് നല്‍കിയ പരാതി അന്വേഷിക്കാനാണ് അസി. ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേമ ജോയ്സി തെളിവെടുപ്പിനെത്തിയത്.  
ബുക്ക് പരിശോധിച്ചപ്പോള്‍ സാജന്‍ ആല്‍ഫ്രഡ് എന്ന ഉദ്യോഗസ്ഥന്‍ ഓഫിസില്‍ ഇല്ലായിരുന്നു. ചിലര്‍ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചു. 11 ഓടെയാണ് ഓടിക്കിതച്ച് ഉദ്യോഗസ്ഥന്‍ എത്തിയത്.
കാര്യം തിരക്കിയപ്പോള്‍ സിവില്‍ സ്റ്റേഷനില്‍ പോയെന്നാണ് ഇയാള്‍ പറഞ്ഞത്. ഹാജര്‍ ബുക്കില്‍ തലേ ദിവസം ഒപ്പുവെച്ചെന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
ഉദ്യോഗസ്ഥരുടെ അനാസ്ഥ അസി. ഡെപ്യൂട്ടി ഡയറക്ടര്‍ നേരിട്ട് മനസ്സിലാക്കി.

അന്തിക്കാട് ബ്ളോക്ക് പഞ്ചായത്തില്‍ കാര്‍ഷിക വികസന പദ്ധതി

അന്തിക്കാട്: അന്തിക്കാട് ബ്ളോക്ക് പഞ്ചായത്ത് കാര്‍ഷിക വികസന പാതയിലേക്ക്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോള്‍നിലമുള്ള അന്തിക്കാട് ബ്ളോക്ക് പരിധിയിലെ നെല്‍കൃഷി യന്ത്രവത്കരിച്ച് ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
ഞാറ് നടുന്നതുമുതല്‍ നെല്ല് വേര്‍തിരിച്ച് കറ്റ കെട്ടുന്നതുവരെയുള്ള പ്രവര്‍ത്തികള്‍ യന്ത്രവത്കരിക്കാന്‍ 28 ലക്ഷത്തിന്‍െറ യന്ത്രങ്ങള്‍ വാങ്ങിക്കഴിഞ്ഞു. പ്രഥമഘട്ടത്തില്‍ ഒരു കോടിയുടെ യന്ത്രങ്ങളാണ് വാങ്ങുക. കാര്‍ഷിക മേഖലയില്‍ സ്ഥിരം തൊഴിലും നെല്ല് ഉല്‍പാദനവും ലക്ഷ്യംവെച്ചാണ് ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. 150 പേരുടെ സേന രൂപവത്കരിച്ചു. 43 പേര്‍ക്ക് പരിശീലനം നല്‍കി.
കുടിവെള്ളക്ഷാമം രൂക്ഷമായതിനാല്‍ പട്ടിക ജാതി കോളനികളില്‍ കിണര്‍ കുഴിച്ച് കണക്ഷന്‍ നല്‍കി കുടിവെള്ളം ലഭ്യമാക്കാന്‍ ‘സ്വാശ്രയ കുടിവെള്ള പദ്ധതി’ ആവിഷ്കരിച്ചു.
വികലാംഗ വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് അറിവും പരിശീലനവും നല്‍കാന്‍ ബഡ്സ് ക്ളാസ്റൂം പദ്ധതി പൂര്‍ത്തിയാകാറായി. വൃദ്ധസദനം പണി പൂര്‍ത്തിയായി. ഈമാസം ആരംഭം കുറിക്കും. ഈവര്‍ഷത്തില്‍ 552 വീടുകള്‍ ബ്ളോക്കിന്‍െറ നേതൃത്വത്തില്‍ നിര്‍മിക്കും. പണി പൂര്‍ത്തിയാകാതെ കിടക്കുന്ന ദലിത് കുടുംബങ്ങളിലെ വീടുകളുടെ പണി പൂര്‍ത്തിയാക്കാന്‍ സഹായം നല്‍കും.
പത്ത് ഏക്കര്‍ സ്ഥലത്ത് ഒൗഷധ സസ്യതോട്ടം പദ്ധതി നടപ്പാക്കിവരുന്നു.
പുഴ സംരക്ഷണത്തിന് കണ്ടല്‍ കാടുകള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയും ആവിഷ്ക്കരിച്ചു. 3000 പശുക്കളെ നല്‍കുന്ന പശുഗ്രാമം പദ്ധതിക്ക് തുടക്കമിട്ടു.
ഭക്ഷ്യ സുരക്ഷ പദ്ധതിക്ക് തുടക്കം കുറിച്ച് സേന അംഗങ്ങള്‍ക്ക് നല്‍കുന്ന പരിശീനവുമായി ബന്ധപ്പെട്ട പദ്ധതി വിശദീകരണയോഗം ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ യു.എ.ഇ ഹാളില്‍ സംഘടിപ്പിക്കും. കാര്‍ഷിക സര്‍വകലാശാല അഗ്രികള്‍ച്ചര്‍ റിസര്‍ച് സ്റ്റേഷന്‍ ഹെഡ് പ്രഫ. യു. ജയകുമാര്‍ ക്ളാസെടുക്കും.
അന്തിക്കാട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബ്ളോക്ക് പ്രസിഡന്‍റ് ടി.ബി. ഷാജി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ജെ. ജയ്മോന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കസ്തൂര്‍ ഭായ്ദേവന്‍, ബി.ഡി.ഒ ഇന്‍ചാര്‍ജ് ബി. ശാന്താറാം, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിബു കൊല്ലാറ, ഗിരിജ വല്ലഭന്‍ എന്നിവര്‍ പങ്കെടുത്തു.

വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാപ്പാന്‍ പിടിയില്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ആനത്താവളം സന്ദര്‍ശിക്കാനെത്തിയ സ്കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കാന്‍ ശ്രമിച്ച ആനപ്പാപ്പാനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മാങ്ങോട് കുന്നശ്ശേരി വീട്ടില്‍ രാമകൃഷ്ണനെയാണ് (46) അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 24നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് രാമകൃഷ്ണന്‍ ഒളിവിലായിരുന്നു. ഒറ്റപ്പാലത്തുനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.