കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, September 21, 2011

കൃഷിയിലൂടെ ഇവര്‍ നേടിയത് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം

ചാവക്കാട്: സ്ത്രീശാക്തീകരണ മേഖലയിലെ ഫലപ്രദമായ ഇടപെടലിനുള്ള അംഗീകാരമാണ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിലൂടെ ചാവക്കാട് നഗരസഭാ കുടുംബശ്രീ യൂണിറ്റ് നേടിയിരിക്കുന്നത്. സമൂഹത്തിലെ ദുര്‍ബല വിഭാഗത്തിലെ വനിതകള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രേരണയും കരുത്തുമായ മികച്ച പ്രവര്‍ത്തനങ്ങളാണ് നഗരസഭാ കുടുംബശ്രീക്ക് അംഗീകാരമായത്.

കൃഷി, കന്നുകുട്ടി പരിപാലനം, കച്ചവടം, മികച്ച വായ്പാപദ്ധതികളുമായി മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പാക്കിയത്. സ്ത്രീകളുടെ നേതൃത്വത്തില്‍ വാഴ, കപ്പ, കൂര്‍ക്ക കൃഷിയും ചാവക്കാടിന്റെ ഉപ്പുരസമുള്ള മണ്ണില്‍ നെല്‍കൃഷിയില്‍ നൂറുമേനിയും കൂട്ടായ്മയുടെ കരുത്തില്‍ ഇവര്‍ തീര്‍ത്തു.

ദുര്‍ബലമായ 55 യൂണിറ്റുകളില്‍നിന്നും ഇപ്പോള്‍ 213 മെച്ചപ്പെട്ട യൂണിറ്റുകളായി വളര്‍ന്നു. നല്ല വിളവ് നേടിയാല്‍ മാത്രം പോരെന്നും മികച്ച വില ലഭിക്കേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവിലാണ് നഗരസഭയുടെ സഹകരണത്തോടെ മാസച്ചന്തകള്‍ നടത്തുന്നത്. എല്ലാ മാസവും അഞ്ച് മുതല്‍ 10 വരെ നടത്തുന്ന മാസച്ചന്തയില്‍ വില്‍ക്കാന്‍ കഴിയുംവിധം കൃഷിയെ ചിട്ടപ്പെടുത്താനും ഇവര്‍ക്കായി. നഗരസഭയിലെ 200ലധികം പേരെ 'ആടും കൂടും' പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ആടുകളും അവയ്ക്കുള്ള കൂടും നല്‍കി വനിതകള്‍ക്ക് സ്ഥിരവരുമാനം ഉറപ്പ് വരുത്താനും ഇവര്‍ക്കായി. വിവിധ ബാങ്കുകളുടെ സഹായത്തോടെ 100 ശതമാനം ലിങ്കേജ് വായ്പയും തരപ്പെടുത്തി.

നഗരസഭാ വിലയിരുത്തല്‍ സമിതി കൃത്യമായി കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ചെയര്‍മാന്‍ എ.കെ.സതീരത്‌നം, വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ് എന്നിവരും വകുപ്പ്തലവന്മാരും അടങ്ങുന്നതാണ് സമിതി. സര്‍ക്കാരിന്റെ അവാര്‍ഡ് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മികവാര്‍ന്നതാക്കാനാകുമെന്ന് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ പ്രീജ ദേവദാസ് പറഞ്ഞു. 2.75 ലക്ഷം രൂപയും ഷീല്‍ഡും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. മെമ്പര്‍ സെക്രട്ടറിയായി എ. സിന്ധുവും അക്കൗണ്ടന്റായി ലിജി മനോജുമാണ് കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്.

No comments:

Post a Comment