കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, August 28, 2011

ചുഴലിക്കാറ്റ് മൂലം പുഴയിലെ ജലനിരപ്പുയര്‍ന്ന സംഭവം: റവന്യൂസംഘം സ്ഥലം സന്ദര്‍ശിച്ചു

പാവറട്ടി: പാവറട്ടി പഞ്ചായത്തിലെ പെരിങ്ങാട്-കൂരിക്കാട് പുഴയില്‍ ചുഴലിക്കാറ്റു മൂലം വെള്ളം ഉയര്‍ന്നുപൊങ്ങുകയും മുല്ലശ്ശേരി ഇടിയഞ്ചിറയില്‍ വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടാവുകയും ചെയ്ത സംഭവം ആര്‍.ഡി.ഒ.യുടെ നേതൃത്വത്തിലുള്ള സംഘമെത്തി അന്വേഷണം നടത്തി. ശക്തമായ കാറ്റിനെ തുടര്‍ന്ന് പള്ളത്ത് മംഗലത്ത് വീട്ടില്‍ മുഹമ്മദ്, കറുംകൊള്ളി ഹസ്സന്‍, മുള്ളത്ത് രഘുത്തമന്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. ആര്‍ഡിഒ എം. അനില്‍കുമാര്‍, ചാവക്കാട് അസി. തഹസില്‍ദാര്‍ കെ. സുധാകരന്‍, വില്ലേജ് ഓഫീസര്‍മാരായ നീലകണ്ഠന്‍ നമ്പൂതിരി, ജോസഫ് ജോര്‍ജ് എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല കുഞ്ഞാപ്പു, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഭരതന്‍, ബ്ലോക്കംഗം ഉഷാ വേണു, പഞ്ചായത്തംഗം സി.എ. ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ്​പ്രസിഡന്റ് എന്‍.കെ. പ്രീതി, എന്‍.കെ. ദേവദാസ്, രവി പനയ്ക്കല്‍ എന്നിവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

No comments:

Post a Comment