കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Friday, September 9, 2011

പാവറട്ടി പ്രാഥമികാരോഗ്യ കേന്ദ്രം ‘ഓണാവധിയില്‍’

പാവറട്ടി: പാവറട്ടി പ്രാഥമികാരോഗ്യ കേന്ദ്രം ‘ഓണാവധിയില്‍’. വ്യാഴാഴ്ച ആരോഗ്യകേന്ദ്രം തുറന്നുപ്രവര്‍ത്തിച്ചില്ല. ജീവനക്കാര്‍ അവധിയിലായതാണ് കാരണം. എല്ലാ ജീവനക്കാരും ഒന്നിച്ച് അവധിയെടുക്കുകയായിരുന്നു. വരും ദിവസങ്ങളിലും ഇവര്‍ അവധിയില്‍ തന്നെയാണത്രേ. അതിനാല്‍ ആശുപത്രിയില്‍ ഒ.പി വിഭാഗം ഇനി എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ നിശ്ചയമില്ല. അടഞ്ഞുകിടക്കുന്നതറിയാതെ നിരവധിപേരാണ് ആശുപത്രി യിലെത്തി മടങ്ങിയത്.


ചാവക്കാട്ട് ബോംബ് പരിശോധന

ചാവക്കാട്: ദല്‍ഹി സ്ഫോടനത്തിന്‍െറ പശ്ചാത്തലത്തില്‍ ചാവക്കാട് ബ്ളാങ്ങാട് കടപ്പുറത്തും ചാവക്കാട് നഗരസഭാ ബസ്സ്റ്റാന്‍ഡ് പരിസരത്തും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ല. വ്യാഴാഴ്ച വൈകുന്നേരം ആറോടെ ചാവക്കാട് ബ്ളാങ്ങാട് കടപ്പുറത്ത് കയറ്റിയിട്ട വഞ്ചികള്‍ക്കിടയിലെല്ലാം പരിശോധന നടത്തി. പിന്നീട് നഗരസഭാ ബസ്സ്റ്റാന്‍ഡില്‍ വാഹനങ്ങളുടെയും കടകളുടെ ഓരങ്ങളില്‍ വൈകുന്നേരം 7.30 വരെ പരിശോധന തുടര്‍ന്നു.

സിനിമാ വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കും- മന്ത്രി സി.എന്‍.

കാഞ്ഞാണി: സിനിമാ വ്യവസായ മേഖലയിലെ നിലവിലുള്ള പ്രതിസന്ധിക്ക് അടിയന്തര ശ്രദ്ധ സര്‍ക്കാരിലുണ്ടാക്കുമെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു.

ഗ്രാമീണ മേഖലയിലെ ബ്രഹ്മകുളം ഡിജിറ്റല്‍ തീയേറ്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. സുര്‍ജിത്ത് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ സംസ്ഥാന അവാര്‍ഡ് ജേതാവ് ബിജു മേനോനെ ആദരിച്ചു. ചികിത്സാ ഫണ്ട് വിതരണം പി.എ. മാധവന്‍ എം.എല്‍.എ. നിര്‍വഹിച്ചു. സത്യന്‍ അന്തിക്കാട്, സംഗീത സംവിധായകന്‍ വിദ്യാധരന്‍, രാജീവ്, അനില്‍ ബാബു, സിബി കെ. തോമസ്, സാബു ചെറിയാന്‍, വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ., ടി.എന്‍. പ്രതാപന്‍ എം.എല്‍.എ., ജോസ് വള്ളൂര്‍, പി.കെ. ലാല്‍, സിയാദ് കോക്കര്‍, വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുബൈദ മുഹമ്മദ്, ബി.ആര്‍. ജേക്കബ്, ബി.കെ. റപ്പായി, സീത ഗണേഷ്, വി.ജി. അശോകന്‍, സി.ജി. മോഹന്‍ദാസ്, ടോണി എന്നിവര്‍ പ്രസംഗിച്ചു.

പെന്‍ഷന്‍ വിതരണം ചെയ്തില്ല; പോസ്റ്റ്മാസ്റ്ററെ തടഞ്ഞുവെച്ചു

പാവറട്ടി:ഓണത്തിന് സര്‍ക്കാര്‍ അനുവദിച്ച വിവിധ പെന്‍ഷനുകള്‍ ഗുണഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കാതിരുന്ന എളവള്ളി പോസ്റ്റോഫീസിലെ ജീവനക്കാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാഴാഴ്ച വൈകീട്ട് തടഞ്ഞുവെച്ചു. ആഗസ്ത് 28ന് പെന്‍ഷന്‍ തുകയും രേഖകളും പഞ്ചായത്ത് അധികൃതര്‍ പോസ്റ്റോഫീസ് അധികൃതര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ കമ്പ്യൂട്ടര്‍ തകരാറെന്ന് പറഞ്ഞ് പെന്‍ഷന്‍ വിതരണം ചെയ്യാതിരുന്നതിനെത്തുടര്‍ന്നാണ് ഇത്.

തടയല്‍ ഒരു മണിക്കൂറോളം നീണ്ടു. ഇതിനിടെ പാവറട്ടി എസ്‌ഐ രാധാകൃഷ്ണനെത്തി ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലായില്ല. തുടര്‍ന്ന് ഗുരുവായൂര്‍ അസി. പോലീസ് കമ്മീഷണര്‍ ആര്‍.കെ. ജയരാജും പോസ്റ്റല്‍ സൂപ്രണ്ട് ഹരീഷും എത്തി കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. കമ്പ്യൂട്ടര്‍ തകരാറിലാണെങ്കിലും ശനിയാഴ്ച കഴിയാവുന്നത്രപേര്‍ക്കും പെന്‍ഷന്‍ നല്‍കാമെന്ന് കമ്മീഷണറും സൂപ്രണ്ടും ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ സമരം നിര്‍ത്തിവെച്ചു. കോണ്‍ഗ്രസ് നേതാക്കളായ പ്രസാദ് വാക, ഷൈല മുഹമ്മദ്, സുന്ദരന്‍ കരുമത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.