കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Saturday, September 3, 2011

കടല്‍ക്ഷോഭം; വീടുകളും ടെറസ്സ് കെട്ടിടവും തകര്‍ന്നു

ചേറ്റുവ:അഞ്ചങ്ങാടി പോത്തുംകടവ് ഭാഗത്ത് ചിന്നക്കല്‍ മുഹമ്മദ്‌മോന്റെ വീട് പൂര്‍ണമായി തകര്‍ന്നു. പുഴങ്ങര അബ്ദുറഹിമാന്റെ രണ്ട് ടെറസ്സ് കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ഇവരുടെ നിരവധി തെങ്ങുകളും സ്ഥലവും കടലെടുത്തു. ആനാംകാവില്‍ പൂവി പനക്കല്‍ നാരായണന്‍, വലിയകത്ത് അസീസ്, ചാലില്‍ തൂമ്പന്‍ മൊയ്തുണ്ണിയുടെ ഭാര്യ പാത്തുമ്മു കാര്യാട്ട്, റുക്കിയ അമ്പലത്തുവീട്ടില്‍, ആമിന എന്നിവരുടെ വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്.

ആനന്തവാടി വളവില്‍ ശക്തിയായ തിരമാലയില്‍ കാറ്റാടിത്തൈകള്‍ നശിച്ചു. മൂന്ന് പള്ളികളും ഒരു ക്ഷേത്രവും കടലാക്രമണ ഭീഷണിയിലാണ്.

അഞ്ചങ്ങാടി വളവില്‍ 25 വര്‍ഷമായി തകര്‍ന്ന കടല്‍ഭിത്തികള്‍ പുതുക്കിപ്പണിയാന്‍ നടപടി ആയിട്ടില്ല. കടല്‍ഭിത്തി നിര്‍മിച്ചില്ലെങ്കില്‍ ചേറ്റുവ അഴിമുഖത്തുനിന്നുള്ള തുറമുഖം റോഡും മുനക്കക്കടവുമുതല്‍ ബ്ലാങ്ങാട് വരെയുള്ള അഹമ്മദ് കുരിക്കള്‍ റോഡും കടലെടുത്ത് പോകുന്ന സ്ഥിതിയിലാണ്.

No comments:

Post a Comment