കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Tuesday, September 27, 2011

വെങ്കിടങ്ങിലും മുല്ലശ്ശേരിയിലും ആര്‍.എസ്.എസ്.-ഡി.വൈ.എഫ്.ഐ. സംഘട്ടനം; നാല് പേര്‍ക്ക് പരിക്ക്

പാവറട്ടി: മുല്ലശ്ശേരിയിലും വെങ്കിടങ്ങിലുമായി ഉണ്ടായ ആര്‍.എസ്.എസ്.-ഡി.വൈ.എഫ്.ഐ. സംഘട്ടനത്തില്‍ നാലുപേരെ പരിക്കുകളോടെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. വെങ്കിടങ്ങ് സെന്ററിലുണ്ടായ സംഘട്ടനത്തില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനും വ്യാസകോളേജിലെ ബിരുദവിദ്യാര്‍ഥിയുമായ കരുവന്തല നമ്പുള്ളി ദാസന്റെ മകന്‍ സന്ദീപിനെ(19) ചാവക്കാട് താലൂക്ക് ആസ്​പത്രിയിലും ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ വെങ്കിടങ്ങ് സ്വദേശി പൊന്നരശ്ശേരി ചന്ദ്രന്റെ മകന്‍ സുജിത്തിനെ മുല്ലശ്ശേരി ബ്ലോക്ക്ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.

കരുവന്തല ക്ഷേത്രഉത്സവത്തിനിടെയുണ്ടായ അടിപിടിക്കേസിനെ ചൊല്ലി കഴിഞ്ഞദിവസം രാത്രിയുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. മുല്ലശ്ശേരി അയ്യപ്പക്കുടം ക്ഷേത്രത്തിന് സമീപത്തുണ്ടായ സംഘട്ടനത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ അണ്ടൂര്‍ കിഴക്കേതില്‍ മോഹനന്റെ മകന്‍ രഞ്ജിത്തിനെ(16) മുല്ലശ്ശേരി ബ്ലോക്ക്ആസ്​പത്രിയിലും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ ചീരോത്ത് സുകുമാരന്റെ മകന്‍ സുധീഷിനെ(17) ചാവക്കാട് താലൂക്ക് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് സംഘട്ടനങ്ങളിലും പാവറട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


No comments:

Post a Comment