കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, September 14, 2011

ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതികള്‍ വലയില്‍

അന്തിക്കാട്: അരിമ്പൂര്‍ നാലാം കല്ലില്‍ റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ നിഖില്‍ (കണ്ണന്‍) മരിച്ച സംഭവത്തില്‍ പ്രതികള്‍ വലയിലായി. മൃതദേഹത്തിന് സമീപത്തുനിന്ന് ഇടിച്ച വാഹനത്തിന്‍െറ ഭാഗങ്ങള്‍ കണ്ടെടുത്ത പൊലീസ് പിന്നീട് നടത്തിയ തെരച്ചിലിനിടെയാണ് പ്രതികളുടെ കാര്‍ കണ്ടെത്തിയത്. കണ്ടെടുത്ത കാറിന്‍െറ ഭാഗം വിരലടയാള വിദഗ്ധര്‍ പരിശോധിച്ചു. പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്യും. അപകടം ഉണ്ടാകുന്ന സമയത്ത് കാര്‍ അന്തിക്കാട് കാഞ്ഞാണി വഴി തൃശൂരിലേക്ക് പോയ തെളിവ് പൊലീസിന് ലഭിച്ചു.

ഞായറാഴ്ച പുലര്‍ച്ചെയാണ് അരിമ്പൂര്‍ നാലാംകല്ല് ആശുപത്രിക്ക് സമീപം റോഡരികിലെ മാവിന്‍ചുവട്ടില്‍ മുത്താരംകുന്ന് നിഖിലിന്‍െറ മൃതദേഹം രക്തത്തില്‍ മുങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഇടിച്ച വാഹനത്തിലുള്ളവര്‍ നിഖിലിനെ റോഡരികിലേക്ക് വലിച്ചെറിയുകയായിരുന്നെന്നാണ് നിഗമനം.


No comments:

Post a Comment