കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, October 19, 2011

കെ.എസ്.ഇ.ബി ക്ക് പരാതി നല്‍കിയ സ്കൂള്‍ അധികൃതര്‍ക്ക് അമിത വൈദ്യുതി ഉപഭോഗത്തിന് നോട്ടീസ്


അന്തിക്കാട്: പൊട്ടി വീണ സര്‍വീസ് വയര്‍ നീക്കം ചെയ്യാത്തതിന് പരാതി നല്‍കിയ അരിശത്തില്‍ അധിക വൈദ്യുതി ഉപയോഗിച്ചെന്ന് നോട്ടീസ് നല്‍കി കെ.എസ്.ഇ.ബി അധികൃതര്‍ സ്കൂള്‍ അധികൃതരെ പക പോക്കുന്നതായി പരാതി. മുറ്റിച്ചൂര്‍ എ.എല്‍.പി സ്കൂളിന് നേരെയാണ് വൈദ്യുതി വകുപ്പധികൃതര്‍ പ്രതികാര നടപടിയെടുക്കുന്നത്. സ്കൂള്‍ വളപ്പിലൂടെ സമീപത്തെ വീട്ടിലേക്ക് വലിച്ച കണക്ഷനില്‍ സര്‍വീസ്  വയര്‍ മാസങ്ങളായി നിലത്തു വീണ് കിടക്കുകയാണ്.
കുട്ടികള്‍ക്ക് ഭീഷണിയായ വയര്‍ മാറ്റണമെന്നാവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ ജൂണ്‍ 17ന് കെ.എസ്.ഇ.ബി പെരിങ്ങോട്ടുകര സെക്ഷന്‍ ഓഫിസിലെ അസി. എന്‍ജിനീയര്‍ക്ക്  പരാതി നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും കൈക്കൊള്ളാതെ വന്നതോടെ സ്കൂള്‍ അധികൃതര്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് പരാതി നല്‍കി. ഇതില്‍ ക്ഷുഭിതനായ  ഉദ്യോഗസ്ഥര്‍ സ്കൂളിലെത്തി 600 വാട്സ് വൈദ്യുതി മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള വിദ്യാലയത്തില്‍ 2313 വാട്സ് വൈദ്യുതി ഉപയോഗിക്കുകയാണെന്നും പറഞ്ഞ് നോട്ടീസ് നല്‍കുകയായിരുന്നുവത്രേ. വൈദ്യുതി ഉപയോഗം കൂടിയ വിവരം അധികൃതര്‍ നേരത്തെ പറഞ്ഞില്ളെന്നും ആവശ്യമായ തുക നിശ്ചിത സമയത്ത് തന്നെ അടക്കാറുണ്ടെന്നും മാനേജര്‍ പറയുന്നു. ഭീഷണിയുടെ സ്വരത്തിലാണത്രേ ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. അതേ സമയം വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് മിന്നല്‍ പരിശോധന നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

No comments:

Post a Comment