കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, October 23, 2011

നിരവധി വീടുകളില്‍ വെള്ളം കയറി

മുന്നറിയിപ്പില്ലാതെ റെഗുലേറ്റര്‍ ഷട്ടര്‍ അടച്ചു
പാവറട്ടി: ഇടിയഞ്ചിറയില്‍ റെഗുലേറ്ററിന്‍െറ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ അടച്ചു. ഇതുമൂലം തിരുനെല്ലൂരില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. വ്യാഴാഴ്ച രാത്രിയാണ് ഇറിഗേഷന്‍ അധികൃതര്‍ ഷട്ടറുകള്‍ താഴ്ത്തിയത്. നിലവില്‍ വെള്ളം പോയിരുന്ന എട്ട് ഷട്ടറുകളില്‍ ഏഴെണ്ണമാണ് അടച്ചത്. ഇതുമൂലം കനാലിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ജലം പിന്നീട് തിരുനെല്ലൂരിലേക്ക് വ്യാപിക്കുകയായിരുന്നു.
മേഖലയിലെ പത്തു വീടുകളിലാണ് കാര്യമായി വെള്ളം കയറിയത്. മതിലകത്ത് റഷീദ്, രായംമരക്കാര്‍ വീട്ടില്‍ അഷറഫ്, വലിയകത്ത് മൊയ്തുണ്ണി, പള്ളത്ത് മുഹമ്മദുണ്ണി, പണിക്കവീട്ടില്‍ മുഹമ്മദുണ്ണി, ശങ്കരന്‍ കുളത്തേക്കാട്, ഇബ്രാഹിം തിരുനെല്ലൂര്‍, ആര്‍.കെ. ഹമീദ്കുട്ടി, എം.വി. സെയ്തുമുഹമ്മദ്, വി.കെ. രവി എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്. മസ്ജിദ് റോഡിന് പരിസരത്തും വ്യാപകമായി വെള്ളക്കെട്ടുണ്ട്.
ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്നീട് ഇതിലെ ചില ഷട്ടറുകള്‍ ഉയര്‍ത്തി. തുടര്‍ന്നാണ് വെള്ളം കുറഞ്ഞത്. എന്നാല്‍, വെള്ളം ഇനിയും പൂര്‍ണമായും ഒഴിഞ്ഞുപോയിട്ടില്ല. ബദല്‍ സംവിധാനമോ വെള്ളം ഒഴുക്കിക്കളയാന്‍ മറ്റ് മാര്‍ഗമോ തേടാതെയാണ് ഇറിഗേഷന്‍ അധികൃതര്‍ ഷട്ടര്‍ അടച്ചത്. ഷട്ടറിന്‍െറ അറ്റകുറ്റപ്പണിക്കാണ് ഷട്ടര്‍ താഴ്ത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്.

No comments:

Post a Comment