കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Thursday, September 15, 2011

മെഡിക്കല്‍ കോളേജ് ആസ്‌പത്രി മോര്‍ച്ചറിയിലെ മൃതദേഹത്തില്‍ എലി കടിച്ച പാടുകള്‍

തൃശ്ശൂര്‍: ഗവ. മെഡിക്കല്‍ കോളേജ് ആസ്​പത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിന്റെ മുഖത്ത് എലി കടിച്ച പാടുകള്‍. പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കളും നാട്ടുകാരും മൃതദേഹത്തിലെ മുറിപ്പാടുകള്‍ കണ്ട് മോര്‍ച്ചറിക്കു മുന്നില്‍ ബഹളമുണ്ടാക്കി.

ചൂരക്കാട്ടുകര ഇട്ടാവളപ്പില്‍ രാജേഷിന്റെ ഭാര്യ രമ്യയുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ഗവ. മെഡിക്കല്‍ കോളേജ് ആസ്​പത്രിയുടെ മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിരുന്നത്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പുറത്തെടുത്തപ്പോള്‍ ഇടതു കവിളിന്റെ ഭാഗത്ത് നിന്നും മൂക്കിന്റെ വശത്തുനിന്നും മാംസം നഷ്ടപ്പെട്ട രീതിയിലാണ് കണ്ടത്. ചൊവ്വാഴ്ച പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ ഇങ്ങനെയുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മൃതദേഹത്തില്‍ മുറിപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം മാറ്റിവെച്ചു. വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരുമായി ഒട്ടേറെ പേര്‍ മോര്‍ച്ചറിക്ക് മുന്നില്‍ തടിച്ചുകൂടി. പേരാമംഗലം പോലീസും സ്ഥലത്തെത്തി.

മൃതദേഹത്തില്‍നിന്ന് മാംസഭാഗങ്ങള്‍ നഷ്ടപ്പെട്ടിട്ടും ഉത്തരവാദപ്പെട്ടവര്‍ സ്ഥലത്തെത്താതിരുന്നതും വ്യക്തമായ മറുപടി പറയാതിരുന്നതും നാട്ടുകാരെ പ്രകോപിപ്പിച്ചു. മൃതദേഹത്തോട് തികഞ്ഞ അവഗണനയും അനാദരവുമാണ് ആസ്​പത്രി അധികൃതര്‍ കാണിച്ചതെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

മോര്‍ച്ചറിയുടെ ചുമതലയുണ്ടായിരുന്നവര്‍ക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കുമെന്ന പ്രിന്‍സിപ്പലിന്റെ ഉറപ്പിനെത്തുടര്‍ന്ന് നാട്ടുകാര്‍ ശാന്തരായി. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം 12.15ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.മോര്‍ച്ചറിയിലെ ഫ്രീസറില്‍ എലി കയറിയിട്ടുണ്ടാകാമെന്ന സംശയമാണ് ആസ്​പത്രി അധികൃതര്‍ക്കുള്ളത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുമ്പോഴേ ഇതിലെ അവ്യക്തത നീങ്ങുകയുള്ളൂ. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം തലവന്‍, അനാട്ടമി വിഭാഗം തലവന്‍, ആര്‍.എം.ഒ. എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തെ പ്രിന്‍സിപ്പല്‍ നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

മോര്‍ച്ചറിയിലും ഫ്രീസറിലും എലി കയറുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് ഫ്രീസര്‍ സ്ഥാപിച്ച കമ്പനിയോടും പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരോടും സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഫോറന്‍സിക് വിഭാഗത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ ഡോ. കെ. പ്രവീണ്‍ലാല്‍ പറഞ്ഞു.

വെബ് ക്യാമറ ഉപയോഗിച്ച് ദിവസം മുഴുവന്‍ മോര്‍ച്ചറിയില്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ച് മനുഷ്യരാരും മോര്‍ച്ചറിയില്‍ കടന്നിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

No comments:

Post a Comment