കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Tuesday, September 20, 2011

ചാവക്കാട് നഗരസഭായോഗം പാന്‍മസാല, ഹാന്‍സ് എന്നിവയുടെ വില്‍പ്പന നിരോധിക്കും

ചാവക്കാട്:ചാവക്കാട് നഗരസഭാ പ്രദേശത്ത് പാന്‍മസാല, ഹാന്‍സ്‌പോലുള്ള പുകയില ലഹരി വസ്തുക്കളുടെ നിരോധനം കര്‍ശനമാക്കാന്‍ നഗരസഭായോഗം തീരുമാനിച്ചു. ലഹരി വസ്തുക്കള്‍ പിടികൂടി നശിപ്പിക്കുകയും വില്‍പ്പന നടത്തുന്നവരെ പിഴയടപ്പിക്കുകയും ചെയ്യും. വഴിയോരക്കച്ചവടക്കാരായ തൊഴിലാളികളെ അംഗീകരിക്കുന്നതിന്റെ ഭാഗമായി സമിതി രൂപവല്‍ക്കരിക്കാനും, ഇവര്‍ക്ക് കച്ചവടത്തിനായി പ്രത്യേക സ്ഥലം അനുവദിക്കാനും യോഗം തീരുമാനിച്ചു. കച്ചവടക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കും. നഗരസഭ മക്കൂട്ടക്കല്‍- പുന്ന റോഡിന്റെ നിര്‍മ്മാണത്തിനായി കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 11,78,000 രൂപ അനുവദിച്ചതായി ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലിനെ അറിയിച്ചു. നഗരസഭ എട്ടാം വാര്‍ഡില്‍ താമരയൂര്‍ സ്‌കൂള്‍ റോഡിനെയും കോണ്‍വെന്റ് റോഡിനെയും ബന്ധിപ്പിക്കുംവിധം പുതുതായി റോഡ് നിര്‍മ്മിക്കും. ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം അധ്യക്ഷയായി. എം. ആര്‍. രാധാകൃഷ്ണന്‍, മാലിക്കുളം അബ്ബാസ്, കെ.എം. അലി, കെ.കെ. കാര്‍ത്ത്യായനി, കെ.കെ. സുധീരന്‍, കെ.വി. സുരേഷ്‌കുമാര്‍, പി. യതീന്ദ്രദാസ്, കെ.വി. ഷാനവാസ്, അഡ്വ. ഇ.എം. സാജന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

No comments:

Post a Comment